home
Shri Datta Swami

Posted on: 16 May 2024

               

Malayalam »   English »  

ഭക്തൻ തന്നെ സമീപിക്കുന്ന അതേ രീതിയിൽ തന്നെ ദൈവം പ്രതികരിക്കും

[Translated by devotees of Swami]

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. മനുഷ്യരൂപത്തിലുള്ള ദൈവം എൻ്റെ കഷ്ടപ്പാടുകൾ അവൻ്റെ മേൽ ഏറ്റുവാങ്ങുന്നു എന്നു കരുതുക, ഞാൻ അതിനെക്കുറിച്ചോർത്ത് ഉത്കണ്ഠയും അസ്വസ്ഥതയും കാണിക്കില്ലേ?

[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യരൂപത്തിലുള്ള ദൈവത്തിനും മനുഷ്യൻ്റെ അതേ മാധ്യമമുണ്ട്. വ്യക്തിഗത ആത്മാവ് പൊതുവാണ്‌. ദൈവത്തിൻ്റെ കാര്യത്തിൽ, വ്യക്തിഗത ആത്മാവ് ആനന്ദത്തിൻ്റെ (ബ്ലിസ്സ്) അനന്തമായ സമുദ്രത്തെ നിലനിർത്തുന്നു. എല്ലാം നിലനിർത്തുന്ന ‘പരാ പ്രകൃതി’ എന്ന് ഇതിനെ വിളിക്കുന്നു. ഈ വ്യക്തിഗത ആത്മാവ് എല്ലാ വിവരങ്ങളും ഗ്രഹിക്കുകയും നിലനിർത്തുകയും ചെയ്യുന്നു, അതിനെ ‘ചിത്തം’ അല്ലെങ്കിൽ ‘ചിത്ത്’ എന്ന് വിളിക്കുന്നു. ‘ചിത്ത്’ എന്നത് വിവരങ്ങൾ ഗ്രഹിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ്, ‘ചിത്തം’ എന്നത് വിവരങ്ങൾ നിലനിർത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ്. മനസ്സ്, ബുദ്ധി, അടിസ്ഥാന അഹങ്കാരം എന്നിവയാണ് ‘ചിത്ത്’ അല്ലെങ്കിൽ അവബോധത്തിൻ്റെ പ്രവർത്തനപരമായ കഴിവുകൾ. കഷ്ടപ്പാടുകൾ (സഫറിങ്‌) എടുക്കുമ്പോൾ, മനസ്സ് കഷ്ടതയുടെ വേദനയ്ക്ക് വിധേയമാകുന്നു, ഇതിനെ കഷ്ടപ്പാടിൻ്റെ പ്രക്രിയ എന്ന് വിളിക്കുന്നു. മനസ്സും ബുദ്ധിയും അടിസ്ഥാന അഹംഭാവവും അഞ്ച് ഭൗതിക ഘടകങ്ങളും ചേർന്ന് അപാര പ്രകൃതിയുടെ എട്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നു, ഇത് ബാഹ്യ ഘട്ടമാണ് (ഫേസ്).

‘ചിത്ത്’ അല്ലെങ്കിൽ ‘പരാ പ്രകൃതി’ അല്ലെങ്കിൽ ‘വ്യക്തിഗത ആത്മാവ്’ ആന്തരിക ഫേസ് (phase) ആണ്. ദൈവത്തിൻ്റെ മനുഷ്യരൂപം തൻ്റെ യഥാർത്ഥ ഭക്തരുടെ കഷ്ടപ്പാടുകൾ ഏറ്റെടുക്കുമ്പോൾ, വേദനയുടെ പ്രക്രിയ മനസ്സിൽ സംഭവിക്കുന്നു, അത് ബാഹ്യ ഫേസ് മാത്രമാണ്. ആന്തരിക ഫേസ് അനന്തമായ ആനന്ദമാണ്, മനസ്സിൻ്റെ കഷ്ടപ്പാടിൻ്റെ പ്രഭാവം ആന്തരിക ഫേസിനെ സ്പർശിക്കില്ല. അതിനാൽ, ദൈവം കഷ്ടപ്പാടുകൾ ആസ്വദിക്കുന്നുവെന്ന് നമ്മൾ പറയുന്നു. ദുഃഖം ബാഹ്യഫേസിലും ആസ്വാദനം ആന്തരിക ഫേസിലുമാണ്. സന്തോഷം മനസ്സിലോ ബാഹ്യ ഫേസിലോ സംഭവിക്കുമ്പോൾ, അതിൻ്റെ പ്രഭാവം ആനന്ദമെന്ന ആന്തരിക ഫേസിനെ സ്പർശിക്കാം.

ആനന്ദവും സന്തോഷവും ഗുണപരമായി ഒന്നായതിനാൽ, ആനന്ദത്തിൻ്റെ മേൽ സന്തോഷത്തിൻ്റെ ദോഷഫലങ്ങളൊന്നുമില്ല. അളവനുസരിച്ച് അനന്തവും ഇടവേളകളില്ലാതെ തുടരുന്നതുമായ സന്തോഷത്തെ ആനന്ദം (ബ്ലിസ്സ്)  എന്ന് വിളിക്കുന്നു.  അതുകൊണ്ട്, ദൈവം ആനന്ദം അനുഭവിക്കുന്നുണ്ടെന്ന് സൗകര്യപൂർവ്വം നമുക്കു് പറയാം. ഈ വിധത്തിൽ, ദൈവം ആന്തരിക തലത്തിൽ കഷ്ടതയും സന്തോഷവും ഒരുപോലെ ആസ്വദിക്കുന്നു.

നീതിയുടെ ദേവതയെ തൃപ്തിപ്പെടുത്താൻ മാനസിക ക്ലേശം അത്യന്താപേക്ഷിതമാണ്, കാരണം ആത്മാവ് കഷ്ടപ്പാടുകൾ അനുഭവിക്കുന്നില്ലെങ്കിൽ നീതിയുടെ ദേവത തൃപ്തിപ്പെടില്ല. നീതിയുടെ ദേവതയെ തൃപ്തിപ്പെടുത്താൻ, ബാഹ്യമായ മാനസിക തലത്തിൽ കഷ്ടതയുടെ പ്രക്രിയയും ദൈവം അനുഭവിക്കുന്നു. നിങ്ങൾ ഒരു സാധാരണ മനുഷ്യൻ്റെ കാര്യമെടുത്താൽ, ആന്തരിക വ്യക്തിഗത ആത്മാവ് അല്ലെങ്കിൽ ചിത്ത് ലൗകിക ഗുണങ്ങളാൽ അത്യധികം മലിനമായിരിക്കുന്നു, അതിനാൽ അത് ദുരിതത്തിൻ്റെയും ആശയക്കുഴപ്പത്തിൻ്റെയും അനന്തമായ സമുദ്രമാണ്. ബാഹ്യ മാനസിക തലത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ വ്യക്തിഗത ആത്മാവിലേക്ക് എളുപ്പത്തിൽ തുളച്ചുകയറുന്നു. അതുപോലെ, സന്തോഷവും വ്യക്തിഗത ആത്മാവിലേക്ക് പ്രവേശിക്കുന്നു. ലൗകിക സന്തോഷവും ലൗകിക ദുരിതവും ലൗകിക ചിന്തകളുടെ പദാർത്ഥങ്ങളാണ്, അത് ശുദ്ധമായ അവബോധത്തെ അല്ലെങ്കിൽ വ്യക്തിഗത ആത്മാവിനെ മലിനമാക്കുന്നു. അതിനാൽ, സാധാരണ മനുഷ്യൻ ബാഹ്യവും ആന്തരികവുമായ തലങ്ങളിൽ ദുരിതവും സന്തോഷവും അനുഭവിക്കുന്നു.

യോഗ എന്നത് മാനസിക തലത്തിൻ്റെ ബാഹ്യമായ സന്തോഷത്തിൻ്റെയും ബാഹ്യമായ ക്ലേശത്തിൻ്റെയും ആന്തരിക ആസ്വാദനമാണെന്ന് പറയപ്പെടുന്നു (സമ്സത്വം യോഗ ഉച്യതേ - ഗീത). അതിനാൽ, ഇത്തരത്തിലുള്ള തുല്യമായ ആന്തരിക ആസ്വാദനം മാധ്യമം സ്വീകരിച്ച ദൈവത്തിന് (സഗുണ ബ്രഹ്മൻ) മാത്രമേ സാധ്യമാകൂ. നിർഗുണ ബ്രഹ്മൻ്റെയോ അല്ലെങ്കിൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെയോ അല്ലെങ്കിൽ പരബ്രഹ്മൻ്റെയോ കാര്യത്തിൽ, അവൻ ലൗകികകാര്യങ്ങളാൽ ബന്ധിക്കപ്പെട്ടിട്ടില്ല, അവൻ ആനന്ദത്തിൻ്റെ അനന്തമായ സമുദ്രമാണ്.

പരബ്രഹ്മൻ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിലേക്ക് (ദത്ത ഭഗവാൻ) പ്രവേശിക്കുന്നു, അതിനാൽ, ദത്ത ഭഗവാനിലൂടെ എല്ലാ ഊർജ്ജസ്വലവും മനുഷ്യാവതാരങ്ങളിലേക്കും പ്രവേശിക്കുന്നു.  അതിനാൽ, ദുരിതത്തിൻ്റെയും സന്തോഷത്തിൻ്റെയും തുല്യ ആസ്വാദനം ദൈവത്തിൻ്റെ അവതാരത്തിന് മാത്രമേ സാധ്യമാകൂ. ഈശ്വരാനുഗ്രഹത്താൽ ഒരു ഭക്തനും ഈ അവസ്ഥ കൈവരിക്കാം. എന്നിരുന്നാലും, ആത്മാവ് ദൈവത്തെപ്പോലെ ലോകത്തെ സൃഷ്ടിക്കുന്നവനും പരിപാലിക്കുന്നവനും നശിപ്പിക്കുന്നവനും അല്ലാത്തതിനാൽ അത്തരമൊരു ഭക്തൻ ദൈവമായിത്തീർന്നു എന്നല്ല ഇതിനർത്ഥം.

വേദത്തിൽ, ഈ മുഴുവൻ ഭൂമിയുടെയും രാജാവിൻ്റെ സന്തോഷമാണ് പാരമ്യ തലത്തിൽ മനുഷ്യൻറെ തീവ്രതയുടെ പരമാവധി പരിധിയായി കണക്കാക്കുന്നത് ( സ ഏകോ മാനുഷ ആനന്ദഃ ). നിങ്ങൾ ഈ സന്തോഷത്തെ നൂറുകണക്കിന് കൊണ്ട് വർദ്ധിപ്പിക്കുമ്പോൾ, മാധ്യമം സ്വീകരിച്ച ദൈവത്തിൻ്റെ അനന്തമായ ആനന്ദസാഗരം ഫലം ചെയ്യുന്നു. ഈ അനന്തമായ ആനന്ദസാഗരം പരബ്രഹ്മൻ്റെ അവസ്ഥയാണ്, അത് ഊർജ്ജസ്വലനായാലും മനുഷ്യനായാലും എല്ലാ അവതാരങ്ങളിലും (മാധ്യമം സ്വീകരിച്ച ദൈവം) പ്രവേശിക്കുന്നു. അതിനാൽ, മനുഷ്യാവതാരത്തിൻ്റെ കാര്യത്തിൽ മേൽപ്പറഞ്ഞ ആശയം വളരെ സാധ്യമാണ്. പക്ഷേ, ആനന്ദം എന്നത് അവബോധത്തിൻ്റെ മാത്രം ഗുണമാണ്, പരബ്രഹ്മനെ സങ്കൽപ്പിക്കാൻ കഴിയുന്ന തരത്തിൽ അതിന് പരബ്രഹ്മൻ്റെ അന്തർലീനമായ സ്വഭാവമാകാൻ കഴിയില്ല. പരബ്രഹ്മൻ ഈ ആനന്ദവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ പരബ്രഹ്മൻ്റെ അന്തർലീനമായ സ്വഭാവമാണ് പരമാനന്ദം എന്ന് നാം എളുപ്പത്തിൽ തെറ്റിദ്ധരിക്കുന്നത്. അവബോധം പോലും പരബ്രഹ്മൻ്റെ സർവ്വശക്തിയുടെ ഫലമാണ്, അവൻ്റെ അന്തർലീനമായ സ്വഭാവമാകാൻ കഴിയില്ല. അതിനാൽ, പരബ്രഹ്മൻ എപ്പോഴും സങ്കൽപ്പിക്കാൻ കഴിയാത്തവനാണ്.

വേദം ഈ ആനന്ദത്തെ (ആനന്ദമയ കോശം) സൃഷ്ടിയുടെ ഏറ്റവും ഉയർന്ന ഇനമായി പ്രതിഷ്ഠിക്കുന്നു, അത് ഒരു മനുഷ്യൻ്റെ മറ്റെല്ലാ നാല് ഘടകങ്ങളേക്കാളും ഉയർന്നതാണ് (അന്നമയ കോശം അല്ലെങ്കിൽ ഭക്ഷണം, പ്രാണമയ കോശം അല്ലെങ്കിൽ ശ്വസനവുമായി ബന്ധപ്പെട്ട നിഷ്ക്രിയമായ ഊർജ്ജം, മനോമയ കോശം അല്ലെങ്കിൽ മനസ്സ്, വിജ്ഞാനമയ കോശം അല്ലെങ്കിൽ ബുദ്ധി). ഇതിനർത്ഥം മനുഷ്യൻ്റെ ആത്യന്തിക ലക്ഷ്യം ആനന്ദമെന്നു വിളിക്കപ്പെടുന്ന അമിതവും തുടർച്ചയായതുമായ സന്തോഷം മാത്രമാണ്.

ആളുകൾ ദൈവത്തെ സത്ത് (യഥാർത്ഥ അസ്തിത്വം), ചിത്ത് (അവബോധം), ആനന്ദം എന്ന് വിളിക്കുന്നു. അവബോധവും ആനന്ദവും ബന്ധപ്പെട്ട സ്വഭാവസവിശേഷതകളാണ്, എങ്കിലും, രണ്ടും നിരന്തരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അവ അന്തർലീനമായ സ്വഭാവസവിശേഷതകളായി കണക്കാക്കാം. യഥാർത്ഥ അസ്തിത്വം (സത്ത്) ദൈവത്തിൻ്റെ യഥാർത്ഥ അന്തർലീനമായ സ്വഭാവമാണ്.  അതിനാൽ, പണ്ഡിതന്മാർ ദൈവത്തെ കൂടുതൽ കൃത്യമായി സത്ത് എന്ന് വിളിക്കുന്നു (തത് സത്ത്, അതായത് ദൈവം യഥാർത്ഥ അസ്തിത്വം മാത്രമാണെന്നും ദൈവത്തിൻ്റെ മറ്റ് സ്വഭാവം സങ്കൽപ്പിക്കാൻ കഴിയാത്തതാണെന്നും).

പശ്ചാത്തല ആശയം പൂർണ്ണമായി സ്വാംശീകരിക്കുന്നതിന് ദയവായി മുകളിലുള്ള എല്ലാ വിശദീകരണങ്ങളും സാവധാനത്തിലും ക്ഷമയോടെയും മനസ്സിലാക്കുക. ഇപ്പോൾ, എന്നോട് പറയൂ - മനുഷ്യരൂപത്തിലുള്ള ദൈവം നിങ്ങളുടെ പാപത്തിൻ്റെ ഫലം കൈമാറ്റം ചെയ്തുകൊണ്ട് കഷ്ടപ്പെടുന്നതിനാൽ നിങ്ങൾ  കഷ്ടപ്പെടുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?  ക്രൂശീകരണ വേളയിൽ യേശുവും ഈ രീതിയിൽ മാത്രം കഷ്ടപ്പെട്ടു. ആ കഷ്ടപ്പാടുകൾ പോലും അവൻ്റെ യഥാർത്ഥ ഭക്തരുടെ പാപങ്ങളുടെ ഫലമായിരുന്നു.

എല്ലാ മനുഷ്യരുടെയും പാപങ്ങളുടെ ഫലം ദൈവം ഒരിക്കലും അനുഭവിക്കുകയില്ല. അങ്ങനെയെങ്കിൽ മറ്റൊരിക്കൽ ദൈവം തങ്ങളുടെ പാപങ്ങൾക്കായി കഷ്ടപ്പെടുമെന്ന് കരുതി മനുഷ്യർ പാപങ്ങൾ ചെയ്തുകൊണ്ടേയിരിക്കും. യേശുവിൻ്റെ രൂപത്തിൽ ദൈവം ഇതിനകം എല്ലാ പാപങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കിൽ, ഭാവി തലമുറയുടെ ഭാവി പാപങ്ങൾ ആ അവസരം നഷ്ടപ്പെടുത്തുകയും ദൈവം പക്ഷപാതി ആണെന്നു കുറ്റപ്പെടുത്തുകയും ചെയ്യും. ദൈവം ഒരിക്കലും അത്തരത്തിൽ വിഡ്ഢിയായി പക്ഷപാതം കാണിക്കില്ല, കാരണം ദൈവം തൻ്റെ മക്കളോട് (ആത്മാക്കളോട്) അന്ധമായി ആകൃഷ്ടനായ ഒരു വിഡ്ഢിയായ പിതാവല്ല. ചില പുരോഹിതന്മാർ മുഴുവൻ മനുഷ്യരാശിയുടെയും പാപങ്ങൾക്കായി യേശു കഷ്ടപ്പെട്ടു എന്ന ഈ സങ്കൽപ്പം സൃഷ്ടിച്ചു, അങ്ങനെ ആളുകളെ അവരുടെ മതത്തിലേക്ക് എളുപ്പത്തിൽ പരിവർത്തനം ചെയ്യാൻ എളുപ്പമാകും! ഇമ്മാനുവൽ എന്നാൽ തൻ്റെ യഥാർത്ഥ ഭക്തരെ മാത്രം രക്ഷിക്കാൻ വന്ന ദൈവം എന്നാണ്, മുഴുവൻ മനുഷ്യരാശിയെയും രക്ഷിക്കാൻ വേണ്ടിയല്ല.

അതിനാൽ, നിങ്ങളുടെ പാപത്തിൻ്റെ ഫലം ദൈവം അനുഭവിക്കുമ്പോൾ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല, കാരണം അങ്ങനെ ചെയ്യുന്നത് അവൻ്റെ ഇഷ്ടമാണ്. പാപത്തിൻ്റെ അത്തരം കൈമാറ്റം നിങ്ങൾ ആഗ്രഹിച്ചിട്ടില്ല. നിങ്ങളുടെ പാപത്തിൻ്റെ കഷ്ടപ്പാടുകൾ അവൻ സഹിക്കുന്നത് കണ്ടു നിങ്ങൾ കഷ്ടപ്പെട്ടു നിങ്ങൾ ദൈവത്തെ അപ്രീതിപ്പെടുത്തരുത്. കഷ്ടപ്പെടുന്നതിനുപകരം, നിങ്ങൾ ദൈവത്തോടുള്ള കൂടുതൽ കൂടുതൽ യഥാർത്ഥ സ്നേഹം (മാനസികമായി സഹിക്കുന്ന സൈദ്ധാന്തിക ഭക്തിക്ക് പകരം പ്രായോഗിക ഭക്തി) വളർത്തുക, അങ്ങനെ നിങ്ങൾ ദൈവത്തിൻ്റെ പരമോന്നത വാസസ്ഥലത്തേക്കാൾ ഉയർന്ന പാരമ്യത്തിലെ ഫലത്തിൽ എത്തും.

ക്ലൈമാക്സ് തലത്തിൽ പ്രായോഗിക ത്യാഗത്തിലൂടെ നിങ്ങൾ ദൈവത്തോടുള്ള നിങ്ങളുടെ യഥാർത്ഥ സ്നേഹം പ്രകടിപ്പിച്ചു. ദൈവം നിങ്ങളിൽ പ്രസാദിക്കുകയും നിങ്ങളുടെ പാപത്തിൻ്റെ ഫലം അനുഭവിച്ചുകൊണ്ട് പ്രായോഗികമായി പ്രതികരിക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ സമീപിച്ച അതേ രീതിയിൽ തന്നെ താൻ പ്രതികരിക്കുമെന്ന് ദൈവം ഗീതയിൽ പറഞ്ഞു (യേ യഥാ മാം... - ഗീത). ഈ നയം പിന്തുടരുന്നതിൽ അവന് അതിയായ സന്തോഷമുണ്ട്. അവൻ്റെ നയത്തെ എതിർത്ത് നിങ്ങൾ എന്തിന് അവനെ അപ്രീതിപ്പെടുത്തണം?

പ്രായോഗികമായ ഭക്തിക്ക് പകരം (അല്ലെങ്കിൽ കർമ്മയോഗ, അത് സേവനവും ജോലിയുടെ ഫലത്തിൻ്റെ ത്യാഗവുമാണ്), നിങ്ങൾ ദൈവത്തോട് സൈദ്ധാന്തിക ഭക്തിയും സൈദ്ധാന്തിക ജ്ഞാനവും (ഭക്തി യോഗയും ജ്ഞാന യോഗയും) കാണിച്ചിരുന്നെങ്കിൽ, ദൈവവും നിങ്ങളുടെ പാപത്തിൻ്റെ ഫലം പ്രായോഗികമായി അവനിലേക്ക് മാറ്റാതെ അതേ സൈദ്ധാന്തിക രീതിയിൽ തന്നെ പ്രതികരിക്കുമായിരുന്നു.

ഇതിനർത്ഥം നിങ്ങൾ കണ്ണീരോടെ ദൈവത്തെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ പാടിയിരുന്നെങ്കിൽ, നിങ്ങളുടെ പ്രായോഗിക കഷ്ടപ്പാടുകൾക്കായി ദൈവവും കണ്ണീരോടെ പാട്ടുകൾ പാടുമായിരുന്നു. ആത്മീയ ജ്ഞാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയമാണിത്, അത്തരമൊരു ഭക്തൻ യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ എല്ലാ ആശയങ്ങളും മനസ്സിലാക്കിക്കഴിഞ്ഞാൽ, ഓരോ ഭക്തനും പ്രായോഗിക ഭക്തിയെക്കുറിച്ച് കഴിയുന്നത്ര ചിന്തിക്കണം. ഈ പോയിൻ്റ് നഷ്ടപ്പെട്ടതിനാൽ, ഭക്തരോട് പ്രതികരിക്കാൻ ദൈവം എപ്പോഴും നിശബ്ദനാണ്.

ഇത് ബിസിനസ്സ് ഭക്തിയായി കണക്കാക്കരുത്‌, കാരണം നിങ്ങൾ പ്രായോഗികമായി ത്യാഗം ചെയ്തപ്പോൾ, പ്രതിഫലമായി ഒരു പ്രായോഗിക ഫലവും നിങ്ങൾ ഒരിക്കലും ആഗ്രഹിച്ചില്ല. നിങ്ങളുടെ ഭക്തി ബിസിനസ്സ് ഭക്തിയല്ലെന്ന് ഈ പോയിൻ്റ് തെളിയിക്കുന്നു. ഇത് ബിസിനസ്സ് ഭക്തിയാണെന്ന് തോന്നുന്നു, പക്ഷേ ഇത് ബിസിനസ്സ് ഭക്തിയല്ല, കാരണം നിങ്ങൾ പ്രായോഗിക ത്യാഗം ചെയ്യുമ്പോൾ പ്രതിഫലമായി ഒരു പ്രായോഗിക ഫലവും ആഗ്രഹിച്ചില്ല. അത്തരം യഥാർത്ഥ സ്നേഹം ദൈവത്തിൽ മതിപ്പുളവാക്കി, ബിസിനസ്സ് നിർബന്ധിതമല്ലാത്ത സ്വതന്ത്ര അന്തരീക്ഷത്തിൽ സ്വന്തം ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിൽ അവൻ നിങ്ങളോട് സ്വയമേവ പ്രതികരിക്കുന്നു. ഈ രീതിയിൽ, നിങ്ങൾ ബിസിനസ്സ് ഭക്തിയിൽ നിന്ന് യഥാർത്ഥ ഭക്തിയെ വേർതിരിക്കേണ്ടതുണ്ട്, കാരണം രണ്ട് ഭക്തികൾക്കും വളരെ നേർത്ത മാർജിനിൽ ഭിന്നത ഉണ്ട്, അതിനാൽ നിങ്ങൾ ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കരുത്.

മുകളിൽ പറഞ്ഞ ദൈവത്തിൻ്റെ നയം (യേ യഥാ മാം... - ഗീത) ആഴത്തിലുള്ള വിശകലനത്തിൽ ന്യായീകരിക്കപ്പെടുന്നു, അത് ദൈവം തന്നെ നിർദ്ദേശിച്ച ബിസിനസ്സ് ഭക്തിയായി തെറ്റിദ്ധരിക്കരുത്. വളരെ എളുപ്പത്തിൽ തെറ്റിദ്ധരിക്കാവുന്ന വളരെ സൂക്ഷ്മമായ ഒരു ആശയമാണിത്. നിങ്ങളുടെ പേര് പ്രകാശത്തിൻ്റെ വേഗത്തെ പ്രതിനിധീകരിക്കുന്ന 'c' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നു (E=mc2) കൂടാതെ നിങ്ങൾ ഭൗതികശാസ്ത്രത്തിലും (ഫിസിക്സ്) ആഴത്തിലുള്ള പണ്ഡിതയാണ്, അത് വിവിധ ദ്രുതഗതിയിലുള്ള ഊർജ്ജ രൂപങ്ങൾ കൈകാര്യം ചെയ്യുന്നു. നിശ്ചലവും സ്ഥിരവുമായ ദ്രവ്യത്തെ കൈകാര്യം ചെയ്യുന്ന രസതന്ത്രം (കെമിസ്ട്രി) ഞാൻ പഠിച്ചു. അതിനാൽ, നിങ്ങളുടെ ചോദ്യങ്ങളിൽ തിരക്കുകൂട്ടരുത്, എൻ്റെ സ്ഥിരതയുള്ള ഉത്തരങ്ങൾ ക്ഷമയോടെ കേൾക്കുക.

ഉപസംഹാരം:-

i) ഓരോ ഭക്തനും ദൈവത്തെ സിദ്ധാന്തപരമായും (അസംഭൂതി ഉപാസന) പ്രായോഗികമായ ഭക്തിയോടും കൂടി (സംഭൂതി ഉപാസന) ആരാധിക്കണം. ആത്മീയ ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും സൈദ്ധാന്തിക ഫേസിൽ (ജ്ഞാന യോഗയും ഭക്തി യോഗയും) വരുന്നു. ദൈവസേവനവും ത്യാഗവും പ്രായോഗിക ഫേസിലാണ് (കർമ്മയോഗ). പ്രായോഗിക ഭക്തി സൈദ്ധാന്തിക ഭക്തിയുടെ തെളിവാണ്. അതിനാൽ, ഒരു ഭക്തൻ കഴിയുന്നിടത്തോളം പ്രായോഗിക ഭക്തി ചെയ്യണം, കുറഞ്ഞത് കപാസറ്റിയുടെയും യഥാർത്ഥ ഭക്തിയുടെ വ്യാപ്തിയുടെയും അളവിനെ അടിസ്ഥാനപ്പെടുത്തി.

ii) സ്വാർത്ഥതയിൽ അധിഷ്ഠിതമായ അത്യാഗ്രഹം കാരണം, പ്രായോഗിക ഭക്തി ആത്മാക്കളാൽ ഒഴിവാക്കപ്പെടുന്നു, അവരുടെ സൈദ്ധാന്തിക ഭക്തി തെറ്റാണ്. ഇക്കാരണത്താൽ മാത്രം ദൈവം മൗനം പാലിക്കുന്നു.

iii) പ്രായോഗികമായ ഭക്തി കാണിച്ചാലും, അത് ദൈവത്തിൽ നിന്നുള്ള ചില പ്രായോഗിക നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, പ്രായോഗികമായ ഭക്തി മാത്രമല്ല ചെയ്യേണ്ടത്, ദൈവത്തിൽ നിന്നുള്ള പ്രതിഫലങ്ങളുടെ പ്രത്യാശ കൂടാതെ അത് ശുദ്ധമായിരിക്കുകയും വേണം. അതിനാൽ, ദൈവത്തിൽ നിന്നുള്ള പ്രതിഫലേച്ഛ കൂടാതെ സൈദ്ധാന്തികവും പ്രായോഗികവുമായ ഭക്തി ചെയ്യണം. അപ്പോൾ മാത്രമേ ദൈവം പൂർണമായി പ്രസാദിക്കുകയൊള്ളൂ.

iv) പ്രായോഗികമായ ഭക്തിയുടെ പിന്തുണയുള്ള സൈദ്ധാന്തിക ഭക്തിക്ക് പ്രായോഗിക ഫലം നൽകുമെന്ന് ദൈവം പറഞ്ഞു. കേവലം സൈദ്ധാന്തിക ഭക്തിക്ക് സൈദ്ധാന്തിക ഫലം നൽകുമെന്നും അവൻ പറഞ്ഞു. ഇത് ദൈവം ഉദ്ദേശിച്ച ബിസിനസ്സ് ഭക്തിയായി തെറ്റിദ്ധരിക്കരുത്. ഭക്തൻ്റെ കാര്യത്തിൽ ദൈവത്തിൽ നിന്നും പ്രതിഫലം പ്രതീഷിക്കാതിരുന്നതിനാലും ദൈവം സ്വതന്ത്രമായ അന്തരീക്ഷത്തിൽ ഫലം നൽകുന്നതിനാലും (പകരം എന്തെങ്കിലും ലഭിക്കുമെന്ന അഭിലാഷത്താൽ നിർബന്ധിതമാകാതെ) ഈ ഭക്തി യഥാർത്ഥ ഭക്തിയാണ്. ദൈവത്തിൻ്റെ മേൽപ്പറഞ്ഞ വാക്യത്തിന്റെ (യേ യഥാ മാം... - ഗീത) കാരണം പ്രായോഗിക ഭക്തർക്ക് പ്രായോഗികമായി പ്രതിഫലം നൽകാനുള്ള ദൈവത്തിൻ്റെ നീതി മാത്രമാണ്, അത് ബിസിനസ്സ് അല്ല.

v) പ്രായോഗിക ത്യാഗത്തിൽ, ത്യാഗം ചെയ്യുന്ന വസ്തുവിൻ്റെ അളവ് പ്രധാനമല്ല, എന്നാൽ ആകെയുള്ള സമ്പത്തിൽ അതിൻ്റെ ഷെയർ പ്രധാനമാണ്. ഇതിനർത്ഥം ഒരു ഭിക്ഷക്കാരൻ ഒരു നാണയം ദാനം ചെയ്യുന്നത് 100% ത്യാഗം ചെയ്യുന്നു, അതേസമയം ഒരു ധനികൻ നൂറ് നാണയങ്ങൾ ദാനം ചെയ്യുന്നത് വളരെ കുറച്ച് ത്യാഗമാണ് ചെയ്യുന്നത്. അതിനാൽ, ദൈവത്തോടുള്ള ഈ യഥാർത്ഥ സ്നേഹത്തിൽ ഒരു ബിസിനസ്സുമില്ല. ബിസിനസ്സ് ഭക്തൻ്റെ പക്ഷത്തോ ദൈവത്തിൻ്റെ പക്ഷത്തോ ഇല്ല!

2. ഗീതയിലെ ശ്ലോകം അർത്ഥമാക്കുന്നത് പ്രായോഗിക ത്യാഗവും ദൈവം നൽകിയ പ്രായോഗിക ഫലവും തമ്മിലുള്ള അളവിലുള്ള സന്തുലിതാവസ്ഥയെയാണോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- അങ്ങ് ശ്രീമതി ചന്ദയ്ക്ക് നൽകിയ മറുപടിയുടെ തുടർച്ചയായി ഇനിപ്പറയുന്ന ചോദ്യം ഒരു വിപുലീകരണമായി ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:- നീതിക്കുവേണ്ടി, സിദ്ധാന്തപരമായ ഫലങ്ങൾ സൈദ്ധാന്തിക ഭക്തിക്കും പ്രായോഗിക ഫലം പ്രായോഗിക ഭക്തിക്കും വേണ്ടിയാണെന്ന് ദൈവം പറഞ്ഞു. അതേ നീതിയുടെ വീക്ഷണത്തിൽ, ഈ വാക്യം അർത്ഥമാക്കുന്നത് പ്രായോഗിക ത്യാഗത്തിലെ അളവിലുള്ള സന്തുലിതാവസ്ഥയും ദൈവം നൽകുന്ന പ്രായോഗിക ഫലവും (ധാർമ്മിക ബിസിനസ്സിൽ, ഒരു വസ്തുവും പണവും അളവ് സമതുലിതമായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്, ഇത് ന്യായീകരിക്കപ്പെടുന്നു)? ഇതിനർത്ഥം പ്രായോഗിക ത്യാഗം  10 കിലോ ആണെങ്കിൽ, പ്രായോഗിക ഫലവും 10 കിലോഗ്രാം ആയിരിക്കും, 10 മില്ലിഗ്രാം അല്ല?]

സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ കൃഷ്ണൻ്റെ വിരൽ മുറിഞ്ഞപ്പോൾ ദ്രൗപതി ഒരു തുണിക്കഷണം ഭഗവാൻ കൃഷ്ണനു ത്യാഗം ചെയ്തു. ഈ ഉദാഹരണത്തിൽ, പ്രായോഗിക ത്യാഗം 10 മില്ലിഗ്രാം മാത്രമാണ്, എന്നാൽ ദൈവം നൽകിയ പ്രായോഗിക ഫലം  1 കോടി കിലോയാണ് (കൗരവർ ദ്രൗപതിയെ നഗ്നയാക്കാൻ ശ്രമിച്ചപ്പോൾ കൃഷ്ണൻ അനന്തമായ സാരികൾ നൽകി). ഇവിടെ, ക്വാണ്ടിറ്റേറ്റീവ് ബാലൻസ് ഇല്ല. ക്വാണ്ടിറ്റേറ്റീവ് ബാലൻസ് ഉണ്ടെങ്കിൽ, അത് ബിസിനസ്സ് ഭക്തിയാകും. ഇവിടെ പ്രധാനപ്പെട്ട കാര്യം, ദ്രൗപതി 10 മില്ലിഗ്രാം ഭാരമുള്ള തുണിക്കഷണം പ്രായോഗികമായി ത്യാഗം ചെയ്തപ്പോൾ, 0.000000000000000000000001mg ഭാരമുള്ള ഒരു ഫലവും അവൾ പ്രതീക്ഷിച്ചില്ല എന്നതാണ്. ഇത് ദൈവത്തിന് ഒരു സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുന്നു, അങ്ങനെ അവൻ പകരം എന്തും നൽകാം (1.0 കോടി കിലോഗ്രാം) അല്ലെങ്കിൽ പകരം ഒന്നും നൽകാതിരിക്കാം (0 മില്ലിഗ്രാം). ഭക്തനും ദൈവവും തമ്മിൽ ഒരു ബിസിനസ്സ് കരാറും ഇല്ല. ദ്രൗപതി ബാൻഡേജിന് ആവശ്യമായത്രയും ഭഗവാൻ കൃഷ്ണൻ അവളെ സംരക്ഷിക്കാൻ ആവശ്യമായത്രയും നൽകി. കൈമാറ്റം ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് അവർ തമ്മിലുള്ള യഥാർത്ഥ സ്നേഹത്തിൻ്റെ കൈമാറ്റമാണ്. മാത്രവുമല്ല, പ്രായോഗികമായ ഭക്തിയുടെ ഒരംശം പോലുമില്ലാതെ സൈദ്ധാന്തികമായ ഭക്തി മാത്രം ചെയ്യുന്ന, സ്വാർത്ഥമോഹത്തിൽ അധിഷ്ഠിതമായ അത്തരം ഭക്തന്മാരോടാണ് ഭഗവാൻ കൃഷ്ണൻ ഈ ശ്ലോകം പറഞ്ഞത്. പ്രത്യുപകാരമൊന്നും ആഗ്രഹിക്കാതെ ഭക്തൻ്റെ കഴിവിൻ്റെ പരമാവധി പരിധിയെ അടിസ്ഥാനമാക്കി പ്രായോഗിക ഭക്തിയുടെ ഒരംശം പോലും ചെയ്താലും, ദൈവം പ്രായോഗിക ഫലം നൽകിയേക്കാം. കടം വാങ്ങി കൊണ്ടുവന്ന വളരെ കുറച്ച് അവിൽ ത്യാഗം ചെയ്‌ത്‌ അനന്തമായ സമ്പത്ത് നേടിയ സുദാമയുടെ കാര്യത്തിൽ ഇത് കാണാൻ കഴിയും.

 
 whatsnewContactSearch